Friday, December 14, 2018

പെണ്ണിനെ പെണ്ണാക്കുന്നവൻ...

ചേതനയറ്റ എൻ ഉടലിൽ നിന്നൊഴുകിടും 
രുധിരത്തിനാരുത്തരം ...
എന്നുമെൻ അധരത്തിൽ നിന്നൊഴുകിയ പുഞ്ചിരി 
മങ്ങിയതിന്നതിനാരുത്തരം...
ശലഭങ്ങൾ തൻ ചിറകടി പോലെൻ ചിന്തകൾക്കുയി-
രേകിയൊരെൻ കരങ്ങളോ നിശ്ചലം, അതിന്നാരുത്തരം...
ആർത്തിരമ്പും തിരകളായ് ഒഴുകിയോരെൻ ചിന്തകൾ മുളയിട്ട ജീവിതനാട്ട്യത്തിനും പട്ടു തിരശീല മറയിട്ടതിന്നതിന്നാരുത്തരം...
ഉത്തരമിതേതിനും ഒന്നുമാത്രം... 
അത് നീ ...നീ തന്നെ...നീ മാത്രം ...
അണയാത്ത കാമമായ് നിന്നെ സുഖിപ്പിക്കും 
കേവലം മാംസപിണ്ഡം ; നിനക്കു ' പെണ്ണ് '.
എങ്കിൽ നീ അറിയുക ; എന്നെ ഞാനായ് കണ്ടൊരു 
ലോകത്തിൻ രൂപവും നീ തന്നെ...
പിച്ചവച്ചോരു കാൽകൾ ഇടറാതെ താങ്ങായി 
അരികത്തണച്ച രൂപമെൻ അച്ഛൻ ...
സ്വപ്നങ്ങളിൽ പറന്നുയരാൻ തുടിച്ചോരു കാലത്ത് 
നിറക്കൂട്ടിനാൽ ചിറകു പകർന്നവൻ എൻ്റെ കൂട്ടുകാരൻ...
സൂര്യകാന്തിപോൽ ഉടൽ മിനുത്തോരു കാലത്ത് 
എൻ അധരങ്ങളിൽ നറുതേൻ വിരിയിച്ചവൻ,
വിലസമാം ചിന്തകൾ തിളയ്ക്കുന്ന യൗവനത്തിൻ 
ഉറുമിയായ്‌ മാറ്റണമെന്നോതിയവൻ,
എൻ മൗനത്തിലുറഞ്ഞോരു കനലായ് തുടങ്ങിയെൻ ജീവനെ -
ആളുന്നോരഗ്നിഗോളമായ് മാറ്റിയവൻ,
മനുഷ്യനെ മനുഷ്യനായ് കാണാൻ പഠിപ്പിച്ച,
മാറ്റത്തിൻ ചുവപ്പിനെ പ്രണയിക്കാൻ പഠിപ്പിച്ച,
കാമത്തിൽ സ്നേഹം നിറയ്ക്കാൻ പഠിപ്പിച്ച ,
എൻ സ്വാതന്ത്യത്തിൻ പേരാണ് അവൻ...
ഉണ്ടായതെങ്ങനെ നിനക്കും അവനും ഒരേ രൂപം ...?
ഒന്ന് മാത്രം അറിക നീ ...
നീ കണ്ടതും, മോഹിച്ചതും, നിൻ കാമാഗ്നിയിൽ എരിച്ചതും 
കേവലം മാംസപിണ്ഡം ...
തൊടാനാകില്ല നിൻ കരങ്ങൾക്ക്, ഒരു പെണ്ണിനേയും ...
തൊടണമെങ്കിൽ ജനിക്കണം നീ അവനായി ...